Monday, July 18, 2011

ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്...


"കൌസല്യ സുപ്രജ രാമ സന്ധ്യ പ്രവര്‍ത്തതെ..." എന്റെ ഗ്രാമത്തിലെ പ്രഭാതം പൊട്ടിവിടരുന്നത് ഇങ്ങനെയാണ് എല്ലാ ദിവസവും. അമ്പലത്തിനടുത്തുള്ള ട്രാന്‍സ്ഫോര്‍മര്‍ അടിച്ചു പോയ സമയത്തൊഴിച്ച്.. പക്ഷെ ഇതൊന്നും ഞാന്‍ അറിയാറില്ല. എന്റെ പ്രഭാതം പലപ്പോഴും പൊട്ടിവിടരുന്നത് പുറത്തു ചൂലുംകെട്ടു വീഴുംപോഴോ അല്ലെങ്കില്‍ ഒരു കുടം വെള്ളം പുറത്തു വീണു ഞെട്ടി ഉണരുംപോഴോ ആണ്.. അമ്മയുടെ പൊന്നുണ്ണി എന്നുള്ള വിളി മാറി "മണ്ണുണ്ണി" എന്ന് ആകുന്നതും ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ്. ഓഹ്‌! പുലര്‍ച്ചെ പത്തുമണിക്ക് എണീറ്റ്‌ വീണ്ടും ഒരു അഞ്ചോ പത്തോ മിനിറ്റ് ഉറങ്ങാന്‍ എന്ത് രസമാണെന്നോ? അല്ലെങ്കിലും നേരത്തെ എണീക്കുന്നവര്‍ക്ക് ഇതിന്റെ എല്ലാം വില എങ്ങനെ മനസ്സിലാവാന്‍!

ചില സമയത്ത് എന്റെ ബാല്യകാല സുഹൃത്ത്‌ ജോമോന് തടി കുറക്കാനുള്ള ആഗ്രഹം മൂക്കും, അപ്പൊ പിന്നെ പണി കിട്ടുന്നത് സുഹൃത്തുക്കളായ എനിക്കും രൂപെഷിനും ആയിരിക്കും., പാതിരാത്രി അഞ്ചു മണിക്ക് കയറി വരും ഓടാന്‍ പോവാം എന്ന് പറഞ്ഞു.. മനുഷ്യന്റെ ഉറക്കം കളയാന്‍ !
ചില ദിവസങ്ങളില്‍ ജന്മന ഈര്‍ക്കിലി പോലിരിക്കുന്ന എന്റെ മറ്റൊരു സുഹൃത്തും കൂടും ഓടാന്‍. ശെടാ! ഞങ്ങള്‍ ഈ കഷ്ടപ്പെട്ട് ഉറക്കം കളയുന്നത് തടി കുറക്കാന്‍ ആണ് എന്നെങ്കിലും മനസിലാക്കാം, ഈ "സന്തോഷ്‌ പണ്ഡിറ്റ്‌ന്റെ ശരീര സൌന്ദര്യമുള്ളവന്‍ എന്തിനാ വീണ്ടും ഓടി കഷ്ടപ്പെടുന്നത് എന്ന് ഇരുന്നും കിടന്നും ഉറങ്ങിയും ചിന്തിച്ചിട്ടും ഞങ്ങള്‍ക്ക് മനസ്സിലായില്ല. ചോദിച്ചാല്‍ അവന്‍ ഒട്ടു പറയുകയും ഇല്ല! ഒരു ദിവസം ഗെഡി വന്നു പറയുകയാണ് "എടാ നമുക്ക് വൈകീട്ട് ആയാലോ ഈ ജോഗ്ഗിംഗ്" എന്ന്. ഇത് കെട്ട ഉടന്‍ ജോമോന്‍ അവന്റെ കഴുത്തില്‍ കേറി പിടിച്ചു, "എടാ, മേരി പള്ളിയില്‍ പോക്ക് വൈകീട്ടത്തേക്ക് ആക്കിയല്ലേ വായനോക്കി", എന്ന്. ഇത് കേട്ടതും ജോഗ്ഗിങ്ങിന്റെ മറ്റൊരു ഗുണം ഞങ്ങള്‍ ഞെട്ടലോടെ മനസ്സിലാക്കി. പിന്നെ നമ്മുടെ ഗെഡി ഞങ്ങളുടെ കൂടെ ഉളള ഓട്ടം നിര്‍ത്തി.

ഒരു ദിവസം ഓടുന്നതിനിടയില്‍ രൂപേഷ് പതുക്കെ ചെവിയില്‍ പറഞ്ഞു, നമുക്ക് ജോമോനെ പറ്റിക്കാം, അവന്‍ ഓടിക്കോട്ടേ എന്ന്.
"എങ്ങനെ?"
ഉടനെ വന്നു അവന്റെ മറുപടി, " എടാ അവന്‍ മുന്‍പില്‍ ഓടിക്കോട്ടേ, നമുക്ക് ഓടുന്ന പോലെ അഭിനയിക്കാം, ആ മണ്ടനെ പറ്റിക്കാം"
ഇങ്ങനെ ഒക്കെ ആണെങ്കിലും രാവിലെ എഴുന്നേല്‍ക്കുക എന്നത് ഏറ്റവും ദുസ്സഹമായ ഒരു കാര്യം ആയിരുന്നു. ഇതില്‍ നിന്നൊക്കെ രക്ഷപെടാന്‍ ഞങ്ങള്‍ രണ്ടു പേരും ഒരു ഉറച്ച തീരുമാനത്തില്‍ എത്തി. - ജോമോന്‍ തടി ഒട്ടും കൂടുതല്‍ അല്ല, പിന്നെ ആരെങ്കിലും അവനെ നോക്കി തടി കൂടുതല്‍ ആണെന്ന് പറയുകയാണെങ്കില്‍ അവരെ ആദ്യം അടിക്കുന്നത് ഞങ്ങള്‍ ആയിരിക്കും!

ഇതൊക്കെ കഴിഞ്ഞു യൂനിവേര്സിടിയില്‍ എത്തിയപ്പോള്‍ അവിടേം കിട്ടി എനിക്ക് ജോമോനെ പോലെ ഒരു ദോസ്ത്. തൊരപ്പന്‍ എന്ന് സ്നേഹം വരുമ്പോഴും, എടാ മൈ... എന്ന് വഴക്ക് കൂടുമ്പോഴും ഞങ്ങള്‍ സ്നേഹ പൂര്‍വ്വം വിളിച്ചിരുന്ന ജോമിച്ചന്‍. കഷ്ടകാലത്തിനു അവന്‍ എന്റെയും കൊട്ടണ്ണന്‍ ന്റെയും റൂം മേറ്റ്‌ ആയി വന്നു. എന്റെ കണ്ടകശനി സമയമായതിനാല്‍ അവന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടും ആയി!
ജോമിച്ചനെ പറ്റി പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് അസദുള്ളയുടെ കഥയാണ്. MA ഹിസ്റ്ററിയില്‍ പഠിച്ചിരുന്ന അസദുള്ളയെ ടെന്‍ഷന്‍ അടിപ്പിച്ചു കിറുക്കിയ ജോമിച്ചന്‍ അഥവാ തൊരപ്പന്റെ കഥ. എങ്ങനെന്നല്ലേ, ഞങ്ങള്‍ ജോയിന്‍ ചെയ്ത സമയം. ആരെയും അത്രയ്ക്കങ്ങോട്ട് പരിചയപ്പെട്ടിട്ടില്ല. നമ്മുടെ തൊരപ്പന് എവിടെയോ വച്ചു കണ്ട തമിഴത്തി കുട്ടിയോട് കലശലായ പ്രേമം. പ്രേമംന്നു പറഞ്ഞാ ഒരു മാതിരി തലയ്ക്കു പിടിച്ച പ്രേമം. അവനാണെങ്കില്‍ കുട്ടിയുടെ പേരറിയില്ല, ഡിപ്പാര്‍ട്ട്മെന്റ് അറിയില്ല. കേറിച്ചെന്നു അങ്ങോട്ട്‌ ചോദിക്കാനും പേടി. റൂമില്‍ ആണെങ്കില്‍ ഞങ്ങള്‍ പിരിവെടുത്തു വാങ്ങിയ ടേപ്പ് റിക്കാര്‍ഡര്‍ തമിഴ് പ്രണയ ഗാനങ്ങള്‍ കഷ്ടപ്പെട്ട് പാടിക്കൊണ്ടിരിക്കുന്നു. ഞങ്ങള്‍ക്കാണെങ്കില്‍ ഇതൊക്കെ കേട്ടു പരമ ബോറും.

ഒരു ദിവസം ഞാന്‍ രണ്ടും കല്പിച്ചു തോരപ്പനോട് അവളെ അവളുടെ ക്ലാസ്സില്‍ ചെന്ന് പരിചയപ്പെടാം എന്ന് പറഞ്ഞു, അതിനു ക്ലാസ്സ്‌ ഏതാണെന്ന് അറിയണ്ടേ എന്ന് അവന്‍. എന്നാലും എങ്ങനെയോ അവന്‍ രണ്ടു ദിവസത്തിനകം ക്ലാസും പേരും തപ്പിയെടുത്തു.
പേര് ഭുവനേശ്വരി, ഫസ്റ്റ് ഇയര്‍ ഹിസ്റ്ററി.
ഇത്രയും വിവരങ്ങള്‍ ധാരാളം.. അന്ന് തന്നെ ഇന്റര്‍ വെല്ലില്‍ ഹിസ്റ്ററി ക്ലാസ്സില്‍ കയറി ഭുവനേശ്വരി ഉണ്ടോ എന്ന് ചോദിച്ചു. കഷ്ടകാലത്തിനു അവള്‍ ലീവ് ആണത്രേ. പിന്നെ ഡേ സ്കോളര്‍ ആണെന്നും അറിയാന്‍ കഴിഞ്ഞു.
അന്ന് വൈകീട്ട് ഞാനും തൊരപ്പനും റൂമില്‍ ഇരിക്കുമ്പോള്‍ ഒരു തമിഴന്‍ കയറി വന്നു. പേര് അസദുള്ള, ഹിസ്റ്ററി ഫസ്റ്റ് ഇയര്‍ എന്ന് പരിചയപ്പെടുത്തി. ഹിസ്റ്ററി എന്ന് കേട്ടപ്പോള്‍ തന്നെ ജോമിച്ചന്റെ ചരിത്രവും പൌരധര്മവും ചോര്‍ന്നു പോയി. അവന്‍ ഓടാനുള്ള സ്റെപ്പ് ഇട്ടു.
അസദുള്ള ചോദിച്ചു, "നിങ്ങള്‍ എന്തിനാ ഭുവനേശ്വരിയെ തേടി വന്നതു?"
ജോമിച്ചന്‍ കേട്ടപാതി "ഏതു ഭുവനേശ്വരി?" എന്ന് ചോദിച്ചു.
ഉടനടി ഞാന്‍ എഴുന്നേറ്റു നിന്ന് പ്രഖ്യാപിച്ചു " ഹിസ്റ്ററി ക്ലാസ്സില്‍ പഠിക്കുന്ന ഭുവനേശ്വരിയെ ഞങ്ങളുടെ ജോമിച്ചന്‍ പ്രണയിക്കുന്നു. അവള്‍ക്കു സമ്മതമാണെങ്കില്‍ അവന്‍ അവളെ കെട്ടുകയും കെട്ടാത്ത പക്ഷം അവനെ ഞങ്ങള്‍ തട്ടുകയും ചെയ്യുന്നതാണ്‌"
പറഞ്ഞു കഴിഞ്ഞ ഉടനെ അസദുള്ളയെ കാണാനില്ല. ഓടിയോ?
ഇല്ല! അസദുള്ള അതാ ഞങ്ങളുടെ കാല്‍ച്ചുവട്ടില്‍ കിടക്കുന്നു.
അസദുള്ളയുടെ ലൈന്‍ ആണത്രേ ഭുവനേശ്വരി. ദയവായി ആ ലൈന്‍ പൊളിക്കരുത് എന്ന്.
ഇത് നിന്റെ നമ്പര്‍ അല്ലെ, തെളിവ് വേണം എന്ന് തൊരപ്പന്‍.
ഉടനടി നാലു അഞ്ചു ഫോട്ടോസ് എടുത്തു ഞങ്ങളെ കാണിച്ചു നോക്കുമ്പോള്‍ എല്ലാ ഫോടോസിലും ഭുവനേശ്വരിയും വേറെ രണ്ടു പെണ്‍ പിള്ളേരും മാത്രം ഉണ്ട്. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഫ്രൈമിന് പുറത്തു നിന്നും തല ഉള്ളിലേക്ക് നീട്ടി ഫോട്ടോയില്‍ പെടാന്‍ ഉളള സര്‍ക്കസ് കാണിക്കുന്ന അസദുള്ള! ഫോട്ടോ എടുക്കുന്നതായോ, അസദുള്ള ഇങ്ങനെ സര്‍ക്കസ് കാണിക്കുന്നതായോ ഫോടോയിലുള്ള ബാക്കി മൂന്നു പേരും അറിഞ്ഞിട്ടില്ല. അമ്പട ഗള്ളാ!
പിന്നെ അന്വേഷണത്തില്‍ അത് ഒരു വണ്‍ വേ പ്രണയം ആണെന്ന് മനസ്സിലായി. റണ്‍ വേ ആയിട്ടില്ല!
പിന്നെ എന്തായാലും എന്റെ അറിവില്‍ തൊരപ്പന്‍ ആ വഴി പോയിട്ടില്ല.

പിന്നെ തൊരപ്പന്റെ വേറെ ഒരു പതിവ് തടി കുറക്കാനുള്ള ഓട്ടമാണ്. എന്തൊക്കെ ചെയ്താലും തടി ഒട്ടു കുറഞ്ഞ ചരിത്രവും ഇല്ല . അതെങ്ങനാ, രാവിലെ എഴുന്നേറ്റു ജോഗ്ഗിങ്ങും, രാത്രി അതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഗംഭീര തീറ്റ മത്സരവും,!

തൊരപ്പന്‍ രാത്രി പത്തു മണിക്ക് ബെല്‍ അടിച്ച പോലെ വന്നു ബെഡില്‍ കിടക്കും, ഒരു സ്വിച്ച് ഇട്ട പോലെ ഉറങ്ങുകയും ചെയ്യും. പിന്നെ അഞ്ചു മണിക്ക് എഴുന്നേറ്റു ഓടാന്‍ വിളിക്കും. ചെന്നില്ലെങ്കില്‍ തലയില്‍ വെള്ളം ഒഴിക്കും, എന്നിട്ടോടും. ഞാനാരാ മോന്‍!അവനെ ഇടിക്കാന്‍ വേണ്ടി പുറകെ ഓടും, കുറെ ഓടുമ്പോള്‍ അവന്‍ പറയും"ഇന്നിത്രേം മതി, ഇനി തിരിച്ചു ഓടാം" എന്ന്. അപ്പൊ ഞാന്‍ ആരായി!
ഇവനിട്ടൊരു പണി കൊടുക്കണം എന്ന് തീരുമാനിച്ചു ഞാനും കൊട്ടണ്ണനും കൂടി ഒരു പദ്ധതി പ്ലാന്‍ ചെയ്തു.

ഒരു ദിവസം അവന്‍ ഉറങ്ങിക്കഴിഞ്ഞപ്പോള്‍ അവന്റെ വാച്ചിലെയും മൊബൈല്‍ലേയും അലാറംലെയും സമയം മാറ്റി സെറ്റ് ചെയ്തു.
എന്നിട്ട് ഞങ്ങള്‍ ഉറങ്ങുന്നപോലെ അഭിനയിച്ചു. കൃത്യം പതിനൊന്നരക്ക് അവന്റെ അലാറം ശബ്ദിച്ചു. അത് കിടന്നു കൂക്കി വിളിക്കാന്‍ തുടങ്ങി. ബാക്കി എല്ലാ ദിവസങ്ങളിലും മരണ മണി പോലെ തോന്നാറുള്ള ആ സാധനത്തിന്റെ ശബ്ദം ഏതോ ഒരു ഗന്ധര്‍വ സംഗീതം പോലെ (അത്രയും വേണ്ടല്ലേ!).

തൊരപ്പന്‍ ബെഡില്‍ നിന്ന് ചാടി എണീറ്റു, വാച്ചിലേക്കും മൊബൈലിലേക്കും മാറി മാറി നോക്കി. എനിട്ട്‌ ഓടി ചെന്ന് ഡ്രസ്സ്‌ മാറി. ഷൂസ് ഇട്ടു. പുറത്തേക്കിറങ്ങി.
പുറത്തു ഇറങ്ങിയപ്പോള്‍ ഒരു വിധം പിള്ളേരൊക്കെ പുറത്തു സൊറ പറഞ്ഞിരിക്കുന്നുണ്ട്. രാത്രി പന്ത്രണ്ട് മണിക്ക് ജോഗ്ഗിംഗ് ചെയ്യാന്‍ ഇറങ്ങിയവനെ കണ്ടു എല്ലാരും അമ്പരന്നു. പുലര്‍ച്ചെ അഞ്ചു മണിക്ക് ഇരുന്നു സൊറ പറയുന്ന ഹോസ്റ്റല്‍ മേറ്റ്സ്നെ കണ്ടു തൊരപ്പനും അമ്പരന്നു!
ഓടുന്നതിനിടയില്‍ തൊരപ്പന്‍ വിളിച്ചു ചോദിച്ചു "പുലര്‍ച്ച സമയത്തിരുന്നാണോ കത്തി വെക്കുന്നത് ..ബോധമില്ലേടാ നിങ്ങള്‍ക്കൊന്നും എന്ന്"
ഇത് കേട്ടു കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരുവന്‍, നിന്റെ റൂം മേറ്റ്‌നു അര്‍ദ്ധ രാത്രി വട്ട് ഇളകിയോ എന്നെന്നോട്.
ഇതൊന്നും ഓട്ടത്തിനിടക്ക്‌ തൊരപ്പന്‍ കേട്ടില്ല..ഭാഗ്യം
ഞങ്ങള്‍ ആണെങ്കില്‍ പിറകെ പതുങ്ങി പതുങ്ങി ഫോളോ ചെയ്യുന്നുണ്ട് .. ഞങ്ങളുടെ ഗേറ്റില്‍ എത്തിയ ഉടന്‍ തന്നെ സെക്യൂരിറ്റി പിടിച്ചു. "എന്ന തമ്പീ, ഇന്ത ടൈം ലെ ഷൂസ് പോട്ട് എങ്കെ പോരിങ്കെ?"(എങ്ങോട്ടാ ഈ പാതിരക്ക് ഷൂസും ഇട്ടുകൊണ്ട്‌ പായുന്നത് എന്ന് തമിഴില്‍ ചോദിച്ചു). തമിഴ് കാര്യമായി അറിയാത്ത തൊരപ്പന്‍ ഇംഗ്ലീഷില്‍ വച്ച് കാച്ചി. " ദിസ്‌ ഈസ്‌ ഏര്‍ളി മോര്‍ണിംഗ്.
ഐ ജോഗ്ഗിംഗ് ഗോയിംഗ് ഓണ്‍" (ജോഗ്ഗിംഗ്നു പോവുകയാണെന്ന്!)

എന്തായാലും ഗേറ്റ് കടന്ന തൊരപ്പന്‍ ചെന്ന് പെട്ടത് സാക്ഷാല്‍ ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്റ് ന്റെ മുന്‍പില്‍. സിറ്റിയില്‍ നിന്നും ഒരു VIP ഗസ്റ്റ്നെ കൊണ്ട് വരാന്‍ പോയി തിരിച്ചു വരുന്ന വഴി ആണ്.
HOD യെ മുന്‍പില്‍ കണ്ടതും തൊരപ്പന്‍ "ഗുഡ് മോര്‍ണിംഗ് സര്‍" എന്ന് നീട്ടി വിഷ് ചെയ്തു.
പാതിരാത്രിക്ക് ഷൂസും ഇട്ടു ജോഗ്ഗിങ്ങിനു ഇറങ്ങിയ സ്ടുടെന്റിനെ കണ്ടു അമ്പരന്ന HOD , തന്റെ വാച്ച് കാണിച്ചു ചോദിച്ചു " ഈസ്‌ ദിസ്‌ ദി ടൈം ഫോര്‍ ജോഗ്ഗിംഗ്?"
വാച്ചിലെ സമയം ശ്രദ്ധിച്ച തൊരപ്പന്‍ ആകെ ചമ്മി നാറിപ്പോയി.
പിന്നെ അങ്ങോട്ടോടിയതിന്റെ ഇരട്ടി വേഗത്തില്‍ തിരിച്ചോടിയ തൊരപ്പനു ഞങ്ങള്‍ കൂക്കി വിളികളോടെ ഗംഭീര സ്വീകരണമാണ് നല്‍കിയത്!

Nilamazha...QR Code

qrcode

LinkWithin

Related Posts with Thumbnails