Saturday, August 11, 2012

ഒരു യാത്രയും കുറെ പൊല്ലാപ്പുകളും...

ഗോവയിലെ എന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പ്രൊജക്റ്റ്‌ കഴിഞ്ഞു, തിരിച്ചു അതേ സ്ഥാപനത്തില്‍ തന്നെജോലിയും കൂട്ടത്തില്‍ ഒരു വിദേശ യാത്രയും തരപ്പെടുത്തി നാട്ടിലേക്കു മടങ്ങുന്ന സമയം. വിദേശ യാത്ര എന്ന് പറഞ്ഞാല്‍ കരിയറില്‍ തന്നെ ഒരു മുതല്‍ക്കൂട്ടായെക്കാവുന്ന ഒരു യാത്ര. പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റ്സ് ഇത്യാദി പ്രധാനപ്പെട്ട രേഖകള്‍ എല്ലാം ഹാജരാക്കണം. ഇതിന്റെ എല്ലാം കോപ്പികള്‍ഓഫീസില്‍ കൊടുത്തു, ഒറിജിനല്‍ എല്ലാം ഒരു ഫയലിന് അകത്താക്കി ബാഗില്‍ വച്ചു. എല്ലാവരോടുംയാത്ര പറഞ്ഞു , അടുത്ത മാസം ജോയിന്‍ ചെയ്യുമ്പോള്‍ വീണ്ടും കാണാം എന്ന യാത്ര മൊഴിയോടെ ..


കൃത്യം 5.30 pm നു ഡോണ പൌളയില്‍നിന്നും ബസ്സ് കയറി പനജിയില്‍ എത്തി. പനാജി ബസ്സ് സ്റ്റാന്‍ഡില്‍ നിന്നു madgaon ബസ്സ് സ്റ്റാന്‍ഡില്‍ പോകാനുള്ള നോണ്‍ സ്റ്റോപ്പ്‌ ബസില്‍കയറണമെങ്കില്‍ ക്യൂ നിന്നു ടിക്കറ്റ്‌ എടുക്കണം. അങ്ങനെ ക്യൂ നിന്നു ഒരു വിധം ബസ്സില്‍കയറിപ്പറ്റിയപ്പോള്‍ സമയം 6.30pm . ഒരു മണിക്കൂര്‍ എടുക്കും ബസ്സ് സ്റ്റാന്‍ഡില്‍ എത്താന്‍. ബസ്സ്സ്റ്റാന്‍ഡില്‍ നിന്നു റെയില്‍ വേ സ്റ്റേഷനിലേക്ക് വീണ്ടും ഒരു പതിനഞ്ച് മിനുടിന്റെ ഓട്ടോ യാത്ര. ഇതെല്ലാം കഴിഞ്ഞു സ്റ്റേഷനില്‍ എത്തിയപ്പോള്‍ സമയം 8 മണി. 8.30 ന്റെ മംഗള എക്സ്പ്രെസ്സ് ബുക്ക്‌ചെയ്തിരുന്നതിനാല്‍ വളരെ കൂള്‍ ആയാണ് നടപ്പ്.


സ്റ്റേഷനില്‍ കാലെടുത്ത്‌ വച്ച ഉടനെ കേട്ടു ഒരു പെണ്ണുംപിള്ള ഹിന്ദിയിലും ഇംഗ്ലീഷിലും ആയി കരഞ്ഞു വിളിക്കുന്നത്. "യാത്രിയാം കൃപയാ ധ്യാന്‍ കീജിയേ..." (യാത്രക്കാര്‍ കൃപയെ ധ്യാനിക്കണം എന്ന്. ആരാണാവോ കൃപ!) , "റെയില്‍ ഗാടി ---- മംഗള ലക്ഷദീപ് എക്സ്പ്രെസ്സ് തൊടീ ദേര്‍ മേ ആനെ കി സംഭാവന ഹൈ" (നമ്മുടെ റെയില്‍ ഗഡി വരുമ്പോ സംഭാവന കൊടുക്കണം എന്നോ എന്തോ ..ശരിക്ക് മനസ്സിലായില്ല ).


രണ്ടു ദിവസം ഉറങ്ങാതെ യാത്ര ചെയ്തതിന്റെയും, ഓഫീസ് കാര്യങ്ങള്‍ക്കായുള്ള അലച്ചിലിന്റെയും ഫലമായി വെയ്ടിംഗ് റൂമില്‍ ചെന്നിരുന്ന ഉടന്‍ ഒരു നല്ല സീറ്റ് തിരഞ്ഞു പിടിച്ചു, പിന്നെ വെട്ടിയിട്ട പോലെ കിടന്നു നല്ല ഉറക്കം പാസാക്കി. കാര്യം, അറിയാതെ ഉറങ്ങിപ്പോയതാനെങ്കിലും, ദോഷം പറയരുതല്ലോ എണീറ്റ്‌ നോക്കിയപ്പോ സമയം കൃത്യം 9 മണി. മംഗള, മംഗള ആയി, പോകണ്ട വഴിക്ക് പോയി. പ്ലാറ്റ് ഫോമില്‍ തൂക്കിയിരിക്കുന്ന ക്ലോക്ക് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതായിതോന്നി. എന്റെ റെയില്‍വേ മുത്തപ്പാ...ഇനി മരിച്ചാലും ഞാന്‍ ഈ വെയ്ടിംഗ് റൂമില്‍ കിടന്നുഉറങ്ങില്ല...ഇതു സത്യം സത്യം സത്യം..(പക്ഷെ കഴിഞ്ഞ ആഴ്ച വീണ്ടും ഞാന്‍ ഇതേ വെയ്ടിംഗ് റൂമില്‍കിടന്നുറങ്ങി കേട്ടോ...അതിനെന്താ ഞാന്‍ മരിച്ചില്ലല്ലോ!!)

ആലോചിച്ചു നില്ക്കാന്‍ സമയമില്ല, കൈയിലിരിക്കുന്ന ടിക്കറ്റ്‌ ഇപ്പോള്‍ വെറും ഒരു കടലാസ് കഷണംമാത്രം. മനസ്സില്‍ കുറെ കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും ഒക്കെ നോക്കി..കണക്കില്‍ പണ്ടേ വീക്ക്‌അയ ഞാന്‍ മനസ്സില്‍ വിചാരിച്ചു.."ഒരു കാല്‍ക്കുലേറ്റര്‍ കിട്ടിയിരുന്നെങ്കില്‍...". അങ്ങനെ ഒടുവില്‍ ഒരുപുതിയ പ്ലാന്‍ മനസ്സില്‍ രൂപം കൊണ്ടു..നല്ല ഒരു പൊളപ്പന്‍ പ്ലാന്‍...

വേഗം ചെന്നു അടുത്ത ട്രെയിനിനു ടിക്കറ്റ്‌ എടുത്തു, കുണ്ടാപുര സ്റ്റേഷനിലേക്ക്. ആ സ്റ്റേഷനില്‍ നിന്നുംഒരു മണിക്കൂര്‍ ബസില്‍ യാത്ര ചെയ്താല്‍ മൂകാംബിക അമ്പലത്തില്‍ എത്താം..അങ്ങനെമൂകാംബികയില്‍ ഒരു ദിവസം തൊഴുതു പിറ്റേ ദിവസം നേരെ മംഗലാപുരം, അവിടെനിന്നും നാട്ടിലേക്കുബസില്‍..ഓഹ്! ഞാനൊരു സംഭവം തന്നെ...ഇത്ര പെട്ടെന്ന് ഇത്ര നല്ല ഒരു പ്ലാന്‍..

അങ്ങനെ മൂകാംബികയില്‍ എത്തിയപ്പോള്‍ സമയം പുലര്‍ച്ചെ 6 മണി. റൂം എടുക്കാന്‍ വേണ്ടിഅന്വേഷിച്ചു ചെന്നപ്പോള്‍ സീസണ്‍ ടൈം ആണ്, 500 ക യില്‍ താഴെ കൊടുക്കാതെ റൂം കിട്ടില്ല. അങ്ങനെ വിഷണ്ണനായി നില്‍ക്കുമ്പോഴാണ് ഒരുത്തന്‍ വന്നത് മാലാഖയെ പോലെ..അല്ല മാലാഖനെപോലെ.
" അണ്ണാ, 100 രൂപയ്ക്കു റൂം ഇരുക്ക്‌, വേണമാ? ഉണ്ങളുക്ക് ആയതിനാലെ തരെന്‍, ശീഖ്രം വന്നാല്‍ താന്‍കെടക്കും. "
ഒന്നും ആലോചിച്ചില്ല , നേരെ നടന്നു , അണ്ണാച്ചിയുടെ റൂം വേറെ ആണുങ്ങള്‍ കൊണ്ടു പോകുന്നതിനുമുന്പ് എടുക്കണം. കാശ് കൊടുത്തു , ഒപ്പും ഇട്ടു.

റൂമില്‍ കയറിയ ഉടനെ എനിക്ക് എന്നോട് തന്നെ അസൂയ തോന്നി,. നല്ല കിടിലന്‍ റൂം. !

ജനല്‍ വഴി വന സൌന്ദര്യം ഊര്ന്നിരങ്ങിയിരിക്കുന്നു.(അപ്പുറത്തെ മരത്തില്‍ ചുറ്റിയിരിക്കുന്ന വള്ളിപടര്‍പ്പുകള്‍ ജനല്‍ വഴി റൂമില്‍) അതായതു ഒരു eco friendly കോണ്‍സെപ്റ്റ്, പിന്നെ ഫാന്‍, ലൈറ്റ്ഇത്യാദി എല്ലാം കാഴ്ച വസ്തുക്കള്‍ മാത്രം. നല്ല ഉഗ്രന്‍ ബെഡ്, നല്ല കളര്‍ ഫുള്‍ വിരി വച്ചു വിരിച്ചിരിക്കുന്നു.

വേഗം സൌപര്‍ണികയില്‍ പോയി കുളിച്ചു അമ്പലത്തില്‍ തൊഴുതു , സന്ധ്യ വരെ ഉറങ്ങാം എന്നകണക്കു കൂട്ടലില്‍ റൂമിലെത്തി, ബെഡില്‍ കിടന്നു. പെട്ടെന്ന് തന്നെ താഴെ എന്തോ ശബ്ദം കേട്ടു വിരിമാറ്റിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി!!

ബെഡില്‍ നിറയെ ദ്വാരങ്ങള്‍, അതില്‍ നിറയെ എലികുഞ്ഞുങ്ങള്‍...

അതും പോരാഞ്ഞ് വള്ളി പടര്‍പ്പുകളില്‍ നിന്നും റൂമിലേക്ക്‌ കയറാന്‍ ശ്രമിക്കുന്ന മുട്ടന്‍ ഒരു പാമ്പും!

എന്റെ നല്ല ജീവന്‍ അതോടെ പോയി. ഒരു വിധത്തില്‍ ബാഗും എടുത്തു പുറത്തേക്കോടി. റിസപ്ഷനില്‍അണ്ണാച്ചിയുടെ പൊടി പോലും കാണാനില്ല. പുറത്തു വന്നു തിരക്കിയപ്പോള്‍ ആണ് മനസ്സിലായത്അതൊരു ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കെട്ടിടം ആണത്രെ. കുറെ കാലമായി ആരും അവിടെതാമസം ഇല്ലത്രേ!

അപ്പൊ അണ്ണാച്ചി! എന്റെ നൂറു രൂപ!...എല്ലാം വെള്ളത്തില്‍...

വീണ്ടും പ്ലാനില്‍ ഒരു മാറ്റം..നേരെ മംഗലാപുരത്ത് പോയി ശാപ്പാടടിച്ചു കാസര്‍കോട്‌ ബസില്‍ കയറിഇരുന്നു. കാസര്‍കോട്‌ ബസ്സ് സ്റ്റാന്‍ഡില്‍ ഇറങ്ങിയപ്പോള്‍ സമയം രാത്രി 8 മണി. തൃശൂര്‍ക്കുള്ള ഫാസ്റ്റ്പാസഞ്ചര്‍ പുറപ്പെടുന്നു, വേഗം ചാടിക്കയറി ടിക്കറ്റ്‌ എടുത്തു.

ആകെ രണ്ടു സീറ്റുകളില്‍ മാത്രം ആളില്ല. മൂന്നു പേര്‍ ഇരിക്കാവുന്ന സീറ്റ് ആണ്. ആ സീറ്റില്‍ ഇരുന്നആളോട്‌ വിന്‍ഡോ സീറ്റ് ചോദിച്ചു വാങ്ങി, നടുവില്‍ എന്റെ പുത്തന്‍ ബാഗിനും സീറ്റു പിടിച്ചു. ചാഞ്ഞുംചരിഞ്ഞും ഒക്കെ ഇരുന്നു കംഫോര്ടബിള്‍ അയ പൊസിഷന്‍ കണ്ടെത്തി, ഉറക്കത്തിനു തിരികൊളുത്തി.

അങ്ങനെ ഉറങ്ങി ഉറങ്ങി അബ്ദുല്‍ കലാമിന്റെ വാക്കുകളെ മാനിച്ചു കുറെ സ്വപ്നവുംകണ്ടുകൊണ്ടിരിക്കുമ്പോള്‍ അതാ എന്റെ ബാഗ്‌ നീങ്ങിക്കൊണ്ടിരിക്കുന്നതായി ഒരു തോന്നല്‍. കണ്ണ്തുറന്നു നോക്കിയപ്പോള്‍ അടുത്തിരിക്കുന്ന മാന്യന്‍ എന്റെ ബാഗിന്റെ സിബ്ബില്‍ കൈ വച്ചിരിക്കുന്നു. ബാഗു തുറക്കാനുള്ള ശ്രമമാണോ? ഹേയ്..ആളെ കണ്ടാല്‍ അങ്ങനെ തോന്നില്ല. നോക്കീപ്പോ ആള്‍നല്ല ഉറക്കം. ഇനി ഉറങ്ങിയ മാതിരി അഭിനയിക്കുന്നതാണോ?

പിന്നെ ഉറക്കം വന്നില്ല, പോലീസുകാര്‍ കള്ളനെ വള വെച്ചു പിടിക്കുന്നപോലെ, ഞാന്‍ ഇതൊന്നുംഅറിഞ്ഞിട്ടേ ഇല്ല എന്ന ഭാവത്തില്‍ സിബ്ബിന്റെ പാതി തുറന്നിട്ടു ഉറങ്ങിയ പോലെ അഭിനയിച്ചു. ഇടയ്ക്കിടയ്ക്ക് കള്ളകണ്ണിട്ടു നോക്കി. ഹേയ്...മൂപ്പര്‍ക്കൊരു കുലുക്കവും ഇല്ല. ഛെ...ഞാന്‍ എന്തൊരുമനുഷ്യനാണ്‌..മാന്യനായ ഒരു മനുഷ്യനെ സംശയിച്ചു..എന്നെ ഓര്ത്തു എനിക്ക് തന്നെ ലജ്ജ തോന്നി. മ്ലേച്ചം...ആ സല്‍സ്വഭാവിയും , കോമളനും , കുങ്കനും, വങ്കനും, മങ്കനും (ഓ..ആളെ വര്‍ണ്ണിക്കാന്‍ എനിക്ക് വാക്കുകള്‍കിട്ടുന്നില്ല) ആയ ഒരു ആളെ സംശയിച്ചു..മണ്ടന്‍ ഞാന്‍..

അത് കഴിഞ്ഞപ്പോള്‍ ആളെ എനിക്ക് ഭയങ്കര വിശ്വാസമായി. ബാഗ്‌ അടച്ചു വച്ചു ഞാനൊരു അസ്സല്‍ഉറക്കം പാസാക്കി. കുറച്ചു കഴിഞ്ഞ ഉടന്‍ വണ്ടി കോഴിക്കോടുള്ള ഒരു ഹോട്ടല്‍ സമീപം നിര്ത്തി. ഭക്ഷണം കഴിക്കാന്‍. ഒരു വിധത്തില്‍ പെട്ട എല്ലാരും ഇറങ്ങി ഹോട്ടലില്‍ കയറി വിഴുങ്ങാന്‍ തുടങ്ങി. എന്റെ അടുത്തിരിക്കുന്ന സല്‍സ്വഭാവി ഇറങ്ങുന്ന ലക്ഷണമില്ല. ചോദിച്ചപ്പോള്‍ വിശക്കുന്നില്ല എന്ന്മൊഴിഞ്ഞു. ഓഹോ..നല്ല കാര്യം ..എന്റെ ബാഗിന് ഒരു കൂട്ടും ആയി.

ബാഗു സൂക്ഷിക്കണം എന്ന് പറഞ്ഞു ഞാനും ഹോട്ടലില്‍ കയറി ശാപ്പാടടിക്കാന്‍ ഇരുന്നു. ഒരുബിരിയാണി ഓര്‍ഡര്‍ ചെയ്തു , വരുന്ന ലക്ഷണമില്ല. ഞാനാണെങ്കില്‍ വിശന്നു കുടല്‍ കരിയുന്ന മണംആസ്വദിച്ച് കൊണ്ടിരിക്കുകയാണ്. എന്റെ മുന്‍പിലത്തെ ടേബിളില്‍ ബസിലെ കിളിയും ഡ്രൈവറുംഇരിക്കുന്നുണ്ട്‌. കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ ബിരിയാണി വന്നു.

ഒരു വിധത്തില്‍ ഞാന്‍ ആ ബിരിയാണിയെ ആക്രാന്തത്തോടെ ആക്രമിച്ചു കീഴടക്കി. കോഴികാലിനോടും, മുട്ടയോടും യുദ്ധം ചെയ്തു വിയര്‍ത്തു കുളിച്ചു പ്ലേറ്റില്‍ നിന്നും തല പൊക്കി നോക്കിയപ്പോള്‍കിളിയെ കാണാനില്ല. ഡ്രൈവര്‍ മാത്രം ഉണ്ട്. കിളി എങ്ങോട്ടെങ്ങിലും പറന്നു പോയിക്കാണും.

ബില്ലും അടച്ചു പുറത്തു വന്നു നോക്കിയ ഞാന്‍ ആ ഞെട്ടിക്കുന്ന രണ്ടു സത്യങ്ങള്‍ മനസ്സിലാക്കി.

1) എന്റെ മുന്‍പിലെ ടേബിളില്‍ കിളിയുടെ കൂടെ ഉണ്ടായിരുന്ന ആള്‍ വേറെ ഒരു ബസിലെ ഡ്രൈവര്‍ആണ്.
2) എന്നെ കയറ്റാതെ എന്റെ ബസ്സ് യാത്ര തുടര്‍ന്ന്, അതായതു ബസ്സ് നിന്നിടത്തു ബസിന്റെ പൂട, അല്ലപാടു പോലും കാണാനില്ല.

ഈ സത്യങ്ങള്‍ മനസ്സിലാക്കിയ ഉടനെ എന്റെ കണ്ണിലെ ബള്‍ബ്‌ ഡിം ആയി. കണ്ണുകളില്‍അന്ധകാരം നിറയാന്‍ തുടങ്ങി..പക്ഷെ ചിന്തിച്ചു നില്ക്കാന്‍ സമയം ഇല്ല. ഓട്ടോ പോയിട്ട് ഒരു പട്ടസൈക്കിള്‍ പോലും സമീപത്തെങ്ങും ഇല്ല.

അടുത്ത് കണ്ട ഒരു ആളോട്‌ "ചേട്ടാ ...തൃശൂര്‍ക്ക് ഏത് വഴിക്കാ പോകുക ?" എന്ന് കിട്ടിയ ശബ്ദത്തില്‍അലറി വിളിച്ചു ചോദിച്ചു.
"തെക്കോട്ട്‌" എന്ന് ആ പുന്നാര മോന്റെ മറുപടിക്ക് മറുപടി നല്കാന്‍ നിക്കാതെ, (പറയുകയാണേല്‍ "നിന്റെ തന്തയെ ആണെടാ തെക്കോട്റെടുക്കേണ്ടത്" എന്ന് പറയേണ്ടി വരും. പറയാതിരുന്നത് അവന്റെ, അല്ല, എന്റെ ഭാഗ്യം. പറഞ്ഞിരുന്നേല്‍ കാണാമായിരുന്നു...എന്ത്... എനിക്ക് അടി കിട്ടുന്നതെ...ഹി ഹി) വടക്കും തെക്കുംനിശ്ചയമില്ലാത്ത ഞാന്‍ കണ്ടവഴിയില്‍ കൂടി ഓടാന്‍ തുടങ്ങി.

ഓട്ടത്തിനിടക്ക്‌ വിളിക്കാത്ത ദൈവങ്ങളില്ല, നേരാത്ത നേര്ച്ചകളില്ല. പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റ്സുംപോയാല്‍ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല. വിദേശയാത്ര എന്തേലും ആകട്ടെ, ഇനി സര്‍കാര്‍ഓഫീസില്‍ പോകുമ്പോള്‍ ഞാന്‍ ഇന്ന ആളാണെന്ന് എങ്ങനെ തെളിയിക്കും, ഇത്രേം പഠിച്ചതിനു ക്യാഫലം!!

ഒരു രണ്ടു മിനിട്ട് ഓടി കിതച്ചിരിക്കും, അതാ നില്ക്കുന്നു ഒരു ഫാസ്റ്റ് പാസഞ്ചര്‍. അതേ വണ്ടി തന്നാണോഎന്ന് നിശ്ചയമില്ല. ഓട്ടത്തിന്റെ സ്പീഡ് കൂടി. ബസിന്റെ തൊട്ടടുത്ത്‌ എത്തിയ ഉടന്‍ ബസ്സ് എടുത്തു. ആരെയോ ഇറക്കാന്‍ നിര്‍ത്തിയതാണ്.

ബസ് നിര്‍ത്താന്‍ വേണ്ടി ബസിന്റെ കൂടെ ഓടി , ബസിനെ ഇടിച്ചും മാന്തിയും എല്ലാം ശബ്ദമുണ്ടാക്കി, ഒരു വിധത്തില്‍ ബസ്സ് പിടിച്ചു നിര്ത്തി. കിതപ്പിനിടയില്‍ ബസിലേക്ക് ചാടിക്കയറിയ ഞാന്‍അറിയാവുന്ന പച്ച മലയാളത്തില്‍ "@#$@#@#@#@" (sensored) എന്ന് വിളിച്ചു. ഉടന്‍ കിളി നയംവ്യക്തമാക്കി. ഇതു തന്റെ തെറ്റല്ലെന്നും ആരെങ്കിലും കയറാനുണ്ടോ എന്ന് ചോദിച്ചതാണത്രേ..സീറ്റില്‍ഉണ്ടായിരുന്ന ആള്‍ ഒന്നും മിണ്ടിയില്ല!

അപ്പൊ അത് ആ മാന്യന്‍ ഒപ്പിച്ച പണിയാണ്. തിരിഞ്ഞു നോക്കിയ ഉടന്‍ ആ "സല്‍സ്വഭാവിമോന്‍" സീറ്റില്‍ നിന്നും മെല്ലെ പിന്നോട്ട് പതുങ്ങി പതുങ്ങി നടക്കുന്നു,. ഓടി ചെന്നു കഴുത്തില്‍ പിടിച്ച ഉടന്‍ആള്‍ കാല് പിടിച്ചു..അറിയാതെ പറ്റി പോയതാണത്രെ..!! വൃത്തികെട്ടവന്‍....നാറി...@##@#@....
അതിനിടക്ക് കിളിയും നല്ലവരായ സഹയാത്രികരും ചേര്ന്നു ആളെ കൈകാര്യം ചെയ്യാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ പാവം തോന്നി, വിട്ടോളാന്‍ പറഞ്ഞു നോക്കുമ്പോള്‍ ഉണ്ട്ആളുടെ പോക്കറ്റില്‍ നിന്നും വരുന്നു എന്റെ മൊബൈല് ഫോണ്‍. ചാര്‍ജ് തീര്ന്നു ബാഗിലിട്ടതാ....ദ്രോഹി!...

എന്തായാലും ആളെ അടുത്ത സ്റ്റോപ്പില്‍ തന്നെ ഇറക്കി വിട്ടു. പിന്നെ തൃശൂര്‍ എത്തുന്നത്‌ വരെ ആ ബാഗ്‌ പോയിരുന്നുവേന്കില്‍ എന്തായിരുന്നേനെ എന്റെ ഗതി എന്നായിരുന്നു എന്റെ ചിന്ത .
.വാല്‍ക്കഷ്ണം: കഴിഞ്ഞ മാസം തുടക്കത്തില്‍ നടന്ന എന്നെ വളരെ വിഷമിപ്പിച്ച സംഭവം ആണ് എന്ന്നെ ഈ കഥ നിങ്ങളോട് പറയാന്‍ പ്രേരിപ്പിച്ചത്. ആമ്പല്ലൂര്‍ ഉള്ള ഒരു പാവം ടീച്ചറുടെ പേഴ്സ് ആരോ ബസില്‍ വച്ച് മോഷ്ടിച്ചു. ശമ്പളം വാങ്ങി തിരിച്ചു വരുന്ന വഴിയാണത്രേ പേഴ്സ് കളവു പോയത്. കഷ്ടം!..ആ പാവം ടീച്ചറിന്റെ പണം അടിച്ചു മാറ്റിയ ദ്രോഹി മുടിഞ്ഞു പോകട്ടെ!

Nilamazha...QR Code

qrcode

LinkWithin

Related Posts with Thumbnails